കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പില്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരാകില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് അന്‍വര്‍ ഇഡിയെ അറിയിച്ചതിനെത്തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്കി.
അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കളളപ്പണ നിരോധന നിയമപ്രകാരം അന്‍വറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.
സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് അന്‍വറിനായില്ലെന്നും കെഎഫ്സിയില് നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അന്‍വറിന് ലോണ്‍ തരപ്പെടുത്തി നല്‍കിയെന്നുമാണ് ഇഡി നിലപാട്.
ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ വിവിധ ലോണുകള്‍ കെഎഫ്സി വഴി പി.വി. അന്‍വര്‍ തരപ്പെടുത്തിയതായി പരിശോധനക്ക് പിന്നാലെ ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും, 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണ് വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് പി.വി. അന്‍വര്‍ സമ്മതിച്ചതായും ഇഡി വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇത് അടുത്ത ബന്ധുവിന്റേയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചിട്ടുണ്ട്.
2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്കാന് അന്‍വറിന് സാധിച്ചില്ലെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.